കൊച്ചി: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന് ചൊവ്വാഴ്ച നിർണായക ദിനം. കേസിൽ തനിക്ക് ലഭിച്ച മൂന്ന് വർഷത്തെ തടവുശിക്ഷയും കുറ്റക്കാരനാണെന്ന കണ്ടെത്തലും മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ചൊവ്വാഴ്ച വിധി പറയും.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യത നേടുന്നതിനായി ശിക്ഷ നടപ്പാക്കുന്നത് തടയണമെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആവശ്യം. ജനപ്രാധിനിത്യ നിയമപ്രകാരം രണ്ട് വർഷത്തിൽ കൂടുതൽ ശിക്ഷിക്കപ്പെട്ടവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കുണ്ട്.
നിലവിൽ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട ആന്റണി രാജുവിന് മത്സരിക്കാനും വിലക്കുണ്ട്. ജസ്റ്റിസ് സി. ജയചന്ദ്രനാണ് ചൊവ്വാഴ്ച ഈ ഹർജിയിൽ വിധി പ്രസ്താവിക്കുക. ആന്റണി രാജുവിന്റെ രാഷ്ട്രീയ ഭാവി നിർണയിക്കുന്നതിൽ ഈ വിധി നിർണായകമാകും.
അതേസമയം ആന്റണി രാജുവിന്റെ അപ്പീലിനെ ഹൈക്കോടതിയിൽ സർക്കാർ എതിർത്തിട്ടുണ്ട്. തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്നത് വിചാരണ കോടതി തെളിവ് സഹിതം കണ്ടെത്തിയതാണെന്നും ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കരുതെന്നുമാണ് കോടതിയെ അറിയിച്ചിട്ടുള്ളത്.